വിശുദ്ധ പൗലൊസിന്റെ ഒരു വാക‍്യത്തിന്റെ ആദ‍്യഭാഗമാണ് നമ്മുടെ തലവാചകം. ഒരുകാലത്ത് അറിവില്ലായ്മയിൽ ക്രിസ്തുവിരോധിയായി മാറിയ തർസൊസുകാരൻ ശൗൽ സത‍്യം വെളിപ്പെട്ടതോടെ ക്രിസ്തുവിന് അധീനനായി. അത്രയും പറഞ്ഞാൽ പോരാ, തനിക്ക് സകലവും ക്രിസ്തുവായി ഭവിച്ചു. സുവിശേഷം പ്രസംഗിക്കുക എന്ന പ്രയോഗം തനിക്ക് ‘ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുക’ എന്നായി മാറി. വെറും ക്രിസ്തുവല്ല, ‘ക്രൂശിക്കപ്പെട്ട ക്രിസ്തു’വാണ്. കാരണം, തന്റെപേർക്കു ക്രൂശിതനായ മറ്റാരെയും തനിക്കു പരിചയമില്ല. തനിക്ക്, കഴിക്കുന്ന ആഹാരവും ശ്വസിക്കുന്ന വായുവും എന്നതിലുപരി ക്രിസ്തു സകലത്തിലും സകലവുമായി അനുഭവപ്പെട്ടു. ക്രിസ്ുവിനെയല്ലാതെ മറ്റൊന്നും അറിയാത്തവനായി ഇരിപ്പാൻ താൻ ബദ്ധപ്പെട്ടു. മരണാനന്തരം സ്വർഗത്തിൽപോകുക എന്നതിനെക്കാൾ ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്ന ലക്ഷ‍്യം താൻ വിലമതിച്ചു. തന്റെ ശുശ്രൂഷ മുഴുവൻ, അത് പ്രാർഥനയോ പ്രഭാഷണമോ വാദപ്രതിവാദമോ സാക്ഷ‍്യമോ എന്തായിരുന്നാലും ക്രിസ്തുവിനെ കേൾവിക്കാർക്കു കാണിച്ചുകൊടുക്കുകയും അവരെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തുകയും ചെയ്യുക എന്നതു മാത്രമായിത്തീർന്നു. ഇതിനോടുള്ള ബന്ധത്തിൽ ഒരു ലേഖനത്തിൽ തന്റെ ആശങ്ക താൻ വ‍്യക്തമാക്കുകയാണ്, ‘ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് നിങ്ങൾ വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു’ എന്നിങ്ങനെ.
പെന്തെക്കോസ്തു നാളിൽ പരിശുദ്ധാത്മാവ് ആളത്വമായി ഇറങ്ങിയ ആ വേളയിൽ ഓടിക്കൂടിയ ജനം അപ്പൊസ്തലന്മാരോട് ഒരൊറ്റ ചോദ‍്യമേ ചോദിച്ചുള്ളൂ, ‘ഞങ്ങൾ എന്തുചെയ്യണ’മെന്ന്. ഇന്നത്തെ ക്രൈസ്തവലോകത്തിന്റെ അയഞ്ഞ അവസ്ഥയിൽ, അങ്ങനെയൊരു ചോദ‍്യം കേട്ടാൽ നൂറു നൂറു കർമ്മപരിപാടികൾ അവർ വിധിക്കാൻ സാധ‍്യതയുണ്ട്. അപ്പൊസ്തലപ്രതിനിധിയായി നിന്ന പത്രൊസ് ചപ്പും ചവറുമൊന്നും ജനത്തോടു പറഞ്ഞില്ല. നിങ്ങൾ മാനസാന്തരപ്പെട്ടു ക്രിസ്തുവിനെ കൈക്കൊള്ളണം, അപ്പോൾ നിങ്ങൾ ആത്മാഭിഷിക്തരാകും, എന്നിങ്ങനെ വ‍്യക്തമായ മറുപടി നൽകി. 3000 അനുതാപികൾ അന്നു ദൈവസഭയായി മാറി, വിശ്വസിച്ചവർക്ക് പുതിയനിയമത്തിൽ വിവിധ പര‍്യായ നാമങ്ങൾ ലഭിച്ചു. വിശ്വസിച്ചവരുടെ കൂട്ടം, സഹോദരന്മാർ, വിശുദ്ധന്മാർ, ദൈവസഭ തുടങ്ങി വളരെയുണ്ട്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട മറ്റൊന്നാണ് ക്രിസ്ത‍്യാനി എന്ന പ്രയോഗം. അന്ത‍്യോക‍്യയിൽവച്ച് സഭയ്ക്ക് ആ പേര് പ്രതിഷ്ഠിതമായി എന്നു പറയാം.
ക്രിസ്തീയ സഭയ്ക്ക് ദൈവസഭ എന്ന പേര് തികച്ചും അനുയോജ‍്യമാണ്. എന്നാൽ ക്രിസ്ത‍്യാനി എന്ന പ്രയോഗം ഒരല്പം മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. സഭയെപ്പറ്റി നാം ആഴത്തിൽ പഠിക്കുമ്പോൾ പാപികളായിരുന്ന നമ്മെ വീണ്ടെടുത്ത് രക്ഷിച്ചു പിതാവിനു സമർപ്പിച്ചു എന്നുള്ളതാണ് പുത്രനായ ക്രിസ്തു നിർവ്വഹിച്ച ദൗത‍്യം. നമ്മുടെ രക്ഷകൻ എന്നു മാത്രമല്ല, ആത‍്യന്തികമായി നാം ക്രിസ്തുവിന്റെ മണവാട്ടിയായി ഭവിക്കുന്നതിനാൽ ക്രിസ്തുവിനോടുള്ള ബന്ധത്തിൽ അറിയപ്പെടുന്നതിന് സഭയ്ക്ക് വലിയ യോഗ‍്യതയുണ്ട്. ‘ക്രിസ്തുയേശുവിനുള്ളവർ’ എന്ന പ്രയോഗം പൗലൊസിന്റെതാണ്. നാം മറ്റാരുടെയും വകയല്ല, ക്രിസ്തുവിന്റെ സ്വന്തമാണ്. ശരിയ്ക്കു പഠിച്ചുവന്നാൽ നാമും നമുക്കുള്ളവരും നമുക്കുള്ളതും എല്ലാം ക്രിസ്തുവിന്റെ അവകാശമാണ്. ഈ മർമം ഗ്രഹിച്ചതുകൊണ്ടാണ് പൗലൊസ് പറഞ്ഞത് ‘അവനുമായിട്ടാകുന്നു നമുക്ക് കാര‍്യമുള്ളത്’ എന്ന്.
ഏകാഗ്രത എന്ന പ്രയോഗം വിലപ്പെട്ടതാണ്. വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ നാം ഇടപെടുമ്പോഴാണ് ഏകാഗ്രത ആവശ‍്യമായി വരുന്നത്. പഠിക്കുന്ന ഒരു കുട്ടിക്ക് പഠനത്തിലാണ് ഏകാഗ്രത വേണ്ടത്. അതുപോലെ ക്രിസ്തീയ ജീവിതം നയിക്കുന്ന ഒരു ദൈവപൈതലിന് വലിയ ഏകാഗ്രത ആവശ‍്യമാണ്. എന്തിന്? തന്റെ സർവസ്വവുമായ ക്രിസ്തുവിൽ നിന്ന് അറിഞ്ഞോ അറിയാതെയോ താൻ അകലുന്നുണ്ടോ എന്നു നോക്കി ക്രമീകരണം പ്രാപിക്കാൻ. നിതാന്ത ജാഗ്രത എന്നൊരു പ്രയോഗമുണ്ട്. ഒരു കാവൽക്കാരൻ പാതിരാവരെ കണ്ണുതുറന്ന് കാത്തിരുന്നിട്ട് അടുത്ത മണിക്കൂറിൽ ഉറങ്ങിപ്പോയി എന്നു കരുതുക, അത് അപകടമാണ്. ശത്രുവിന് ഉറങ്ങുന്ന കാവൽക്കാരനെ ഭയമില്ല. നാം ജീവിതത്തിൽ ഉപദേശത്തിലും വിശുദ്ധിയിലും എത്ര ഗംഭീരമായി ജാഗ്രതപുലർത്തിയാലും ചിലനിമിഷങ്ങളിൽ ഉറങ്ങിപ്പോയാൽ സാത്താൻ ആ സമയം മുതലെടുക്കും. പോർക്കളത്തിൽ കരുത്തനായി നിന്ന് വെല്ലുവിളിച്ച ശിംശോനെ ഫെലിസ്ത‍്യർ ഭയപ്പെട്ടു. എന്നാൽ ദലീലയുടെ മടിയിൽ മയങ്ങിയ ശിംശോ നെ അവർ ബന്ധിക്കുകയും അന്ധനാക്കുകയും ചെയ്തു. ഇത് നമുക്കൊരു പാഠമായിരിക്കട്ടെ.
സഭ, ശരിയായ പഠനത്തിൽ ക്രിസ്തുവിന്റെതു മാത്രമാണ്. ഒരു നിർമലകന‍്യകയായ മണവാട്ടി അവൾ പതിവ്രതയാണെങ്കിൽ അവൾ ഭർത്താവിന്റേതു മാത്രമായിരിക്കുമല്ലോ. സഭയുടെ നിഴൽ എന്നു സൂചിപ്പിക്കാവുന്ന ഉത്തമഗീതത്തിലെ നായിക ശലോമി പറയുന്നത്; ഞാനെന്റെ പ്രിയനുള്ളവൾ എന്റെ പ്രിയൻ എനിക്കുള്ളവൻ എന്ന വാക്കുകൾ നാം ഹൃദിസ്ഥമാക്കേണ്ടതാണ്. ഇതെഴുതുന്ന ഞാൻ ഒരു ഓർത്തഡോക്സ് കുടുംബത്തിൽ പിറന്നുവീണവനാണ്. ആ വിഭാഗമാണ് സത‍്യമെന്ന് അവർ എന്നെ പഠിപ്പിച്ചു. അവിടുത്തെ കൂദാശകൾ മാത്രമാണ് ശരിയെന്നും എനിക്കു വിവരിച്ചു തന്നു. എന്നാൽ ഞാൻ സ്വന്തമായി ചിന്തിക്കുകയും പഠിക്കുകയും പരിശോധിക്കുകയും ചെയ്തപ്പോൾ ചില സത‍്യങ്ങൾ എനിക്കു ബോധ‍്യമായി. അതിന്റെ ചുരുക്കം പറയാം. പെന്തെക്കൊസ്തിൽ തുടക്കംകുറിച്ച ക്രിസ്തു സഭ അഥവാ ദൈവസഭ യരുശലേമിൽ നിന്ന് യഹൂദ‍്യയിലേക്കും ശമര‍്യയിലേക്കും ഏഷ‍്യാമൈനറിലേക്കും റോമിലേക്കുമൊക്കെ കത്തിപ്പടർന്നു. അവിടവിടെയായി പ്രാദേശിക കൂട്ടങ്ങൾ ഉടലെടുത്തു. എന്നാൽ ഒരു സഭയും ദൈവത്തോടും ക്രിസ്തുവിനോടുമുള്ള ബന്ധത്തിലല്ലാതെ മറ്റൊരു ലേബൽ സ്വീകരിപ്പാൻ ഇടയായില്ല. പൊതുപ്രവർത്തകരായ അപ്പൊസ്തലന്മാർ അത് അനുവദിച്ചുമില്ല. ഇതിനിടയിൽ പത്രൊസിന്റെ പക്ഷക്കാർ, പൗലൊസിന്റെ പക്ഷക്കാർ, യാക്കോബിന്റെ പക്ഷക്കാർ തുടങ്ങി ലേബലുണ്ടാക്കാൻ ശ്രമിച്ചവരും ഇല്ലാതില്ല. പത്രൊസും യാക്കോബുമൊക്കെ ഇതിനെതിരെ ഭയംകൊണ്ടാകാം അല്പം മൗനംദീക്ഷിച്ചു. എന്നാൽ സത‍്യത്തിനുവേണ്ടി ‘ഇന്ദ്രനെയും ചന്ദ്രനെയും’ കൂസാത്ത പൗലൊസ് ആ പ്രവണതയെ വെല്ലുവിളിച്ചു. പൗലൊസിന്റെ സ്ഥാനത്ത് ഇന്നു ചിലരായിരുന്നെങ്കിൽ, എന്റെ പേരാണല്ലോ അവർ മുന്നോട്ടുവെച്ചത് എന്നു ചിന്തിച്ച് അതിനു സാങ്ഷൻ കൊടുക്കാൻ ശ്രമിക്കുമായിരുന്നു. ആ പാപത്തിന് പൗലൊസിനെ കിട്ടുകയില്ല. പൗലൊസിന്റെ പക്ഷംപറഞ്ഞവരെയും പൗലൊസ് ശാസിച്ചു. ഞങ്ങളെ ഇങ്ങനെ ഉയർത്തി പറയാൻ ഞാൻ എന്താണു ചെയ്തത് എന്നാണു തന്റെ ചോദ‍്യം. ജീവൻ അടക്കം സകലവും നമുക്കുവേണ്ടി നല്കിയ ക്രിസ്തുവാണ് നമ്മുടെ സർവ്വസ്വവും, അവനാണ് ബഹുമതി നല്കേണ്ടത് എന്നായിരുന്നു തന്റെ ന‍്യായവാദം. പ്രിയ വാനയക്കാരേ, ഞാനല്ല ക്രിസ്തുവത്രെ എന്ന് കലവറ കൂടാതെ വിളിച്ചു പറഞ്ഞ ആ പൗലൊസിന്റെ ദർശനം എന്നു മടങ്ങിവരുമോ അന്നു മാത്രമേ ദൈവം ആഗ്രഹിക്കുന്ന പദവിക്കു നാം യോഗ‍്യരാകയുള്ളൂ.
തുടർന്നു പറയട്ടെ, കഷ്ടിച്ച് നാലുശതകങ്ങൾ ക്രിസ്തുസഭ അതിന്റെ ദർശനം വിടാതെ നിന്നു. ഇതിനിടയിൽ ദുരുപദേശങ്ങളും ഭിന്നപക്ഷങ്ങളും ഒക്കെ തലപൊക്കി. സഭ കൂട്ടായി അതിനെ നേരിട്ടു. അക്കൂട്ടത്തിൽ റോമാസാമ്രാജ‍്യം ഇതിൽ ഒളിച്ചുകടക്കുകയും സഭയെ അട്ടിമറിക്കുകയും ചെയ്തു. ഗോല‍്യാത്തിനെ നേരിട്ട ദാവീദ് ബെത്ശേബയുടെ മുമ്പിൽ തോറ്റുപോയതറിയാമല്ലോ. പീഡനംകൊണ്ട് തളരാതെ നിന്ന സഭ കുസ്തന്തിനൊസ് ചക്രവർത്തിയുടെ പ്രീണനംകൊണ്ട് മയങ്ങിപ്പോയി. ആ മനുഷ‍്യൻ സത‍്യത്തിൽ ഒരു ക്രിസ്ത‍്യാനിയല്ലായിരുന്നു. പട്ടത്വസഭയുടെ പ്രമാണങ്ങൾ എന്റെ പക്കലുണ്ടെന്നോർക്കണം. സുന്നഹദോസുകൾ വിളിച്ചുകൂട്ടി പട്ടാളക്കാരെ കാവൽനിർത്തി സഭയുടെ ശുശ്രൂഷക്കാരെ തനിക്കുബോധിച്ചതുപോലെ കൈകളിലെടുത്ത് അയാൾ നിയമങ്ങൾ പാസാക്കി. സുന്നഹദോസുകൾ എന്നും കാനോനുകൾ എന്നുമൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. സത‍്യം പറഞ്ഞാൽ അത്തനാസ‍്യോസ് എന്നൊരു ശുശ്രൂഷക്കാരൻ സത‍്യത്തിനുവേണ്ടി മുന്നിട്ടുനിന്നു. അയാളെ ഒടുവിൽ തടവിലാക്കി. ഈ ചക്രവർത്തി പള്ളിവെക്കാനും ആഡംഭരവേഷങ്ങൾ അണിയാനുമൊക്കെ പീഡിതസഭകൾക്കു ഒത്താശകൾ നല്കി സഭയെ തത്വത്തിൽ ലോകമാക്കി മാറ്റി. ചരിത്രകാരന്മാർ സൂചിപ്പിക്കുന്നതുപോലെ വഞ്ചിക്കപ്പെട്ട സഭ മറ്റൊരു റോമാസാമ്രാജ‍്യമായിത്തീർന്നു. ക്രൈസ്തവസമൂഹത്തിൽ ഇന്നു പരക്കെ കാണുന്ന വിഗ്രഹങ്ങളും ജാതീയമാതൃകയിലുള്ള കർമപദ്ധതികളും ഘോഷയാത്രയുമൊക്കെ ഈ ദുരന്തകഥയുടെ തുടർച്ചയാണ്. ഒരു കാര‍്യം കൂടെ പറയട്ടെ. സുന്നഹദോസുകൾ നടത്തുന്ന സമയത്തുപോലും ഈ ചക്രവർത്തി സ്നാനമേറ്റിരുന്നില്ല. സ്നാനമേൽക്കാത്ത ഒരു വ‍്യക്തി ക്രിസ്ത‍്യാനിയായിരിക്കുമോ? ഒരിക്കലുമില്ല. ഒടുവിൽ പലരും ഇതിനെതിരായി ശബ്ദം ഉയർത്തിയപ്പോൾ പഴിദോഷം തീർക്കാൻ കുസ്തന്തിനൊസ് ചക്രവർത്തി തന്റെ മരണക്കിടക്കയിൽ സ്നാനമേറ്റു. അതു തളിക്കലായിരിക്കുമല്ലോ. ഓർത്താൽ ഭയങ്കരം! അതിനേക്കാൾ വിചിത്രമായത് തന്റെ അന്ത‍്യവേളയിൽ ചക്രവർത്തി ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിച്ച അറിയോസ് എന്ന വേദവിപരീതിയുടെ ആശയം സ്വീകരിക്കുകയും അങ്ങനെ അറിയൊസ് ഉപദേഷ്ടാവിന്റെ കൈകളാൽ സ്നാനമേൽക്കുകയും ചെയ്തു എന്നതാണ് ചരിത്രം. പാവപ്പെട്ട ജനം അതുവല്ലതുമുണ്ടോ അറിയുന്നു.
ഏകാഗ്രതയും നിർമ്മലതയും എന്നതാണല്ലോ നമ്മുടെ ചിന്താവിഷയം. അത് ഇങ്ങനെ ചുരുക്കാം. ക്രിസ്തുവിന്റെ നിർമ്മലത പാലിക്കുന്നതിനുവേണ്ടി നാം ഏകാഗ്രത പുലർത്തണം. അവനാണ് നമ്മുടെ ലക്ഷ‍്യം. അടുത്തസമയത്ത് ഓർത്തഡോക്സ് സഭയിൽ അന്തരിച്ച ഒസ്ത്താത്തിയോസ് തിരുമേനി (ലേഖകന്റെ ഗുരുവായിരുന്നു) അദ്ദേഹം പറഞ്ഞ ഒരു പ്രസ്താവന ഫലിതപ്രിയനായ ക്രിസോസ്റ്റം മെത്രാച്ചൻ മനോരമയിൽ ഉദ്ധരിച്ചിരുന്നു. അതിന്റെ ചുരുക്കം ഇതാണ്, ഒരു പള്ളിയിൽ രണ്ടുമൂന്നു നേർച്ചപ്പെട്ടികൾ വെച്ചിരുന്നു. യേശുവിന്റെ വക, മറിയാമിന്റെ വക, യൂദാ പുണ‍്യവാന്റെ വക അങ്ങനെ ചില പെട്ടികൾ. ഒരു സമയം പെട്ടികൾ പൊട്ടിച്ച് അധികൃതർ നേർച്ചത്തുക എണ്ണിത്തിട്ടപ്പെടുത്തി. പുണ‍്യാവാന്മാരുടെയും പുണ‍്യവനിതകളുടെയും നേർച്ചപ്പെട്ടികളിൽ നല്ല തുകയുണ്ട്. യേശുവിന്റെ പെട്ടി മിക്കവാറും കാലിയായിരുന്നു. ഇതാണ് ഞാൻ വായിച്ച പത്രവാർത്ത. ഒസ്ത്താത്തിയൊസ് തിരുമേനി ഈ സത‍്യം മനസ്സിലാക്കി പറഞ്ഞതാണ്. അനുഭവത്തിൽ ഇതു സത‍്യം തന്നെ. യേശുക്രിസ്തു നമുക്ക് സകലത്തിലും സകലവുമായിരിക്കെ നമ്മുടെ നേർച്ചകാഴ്ചകൾ അവന്റെ മുമ്പിൽ ചെല്ലേണ്ടതിനു പകരം അസാധ‍്യകാര‍്യങ്ങൾക്ക് മധ‍്യസ്ഥൻ എന്ന പേരിട്ട് യൂദയ്ക്കും മറ്റും കൊടുത്തിട്ട് യേശുവിനെ മറന്ന് മറ്റുള്ളവരെ ശരണംപ്രാപിക്കുന്ന ഒരു ഗതികേടിലേക്ക് ക്രൈസ്തവലോകം കൂപ്പുകുത്തുന്നു. ഈ ദുഃഖസത‍്യം ചതിക്കുന്നവർ മനസ്സിലാക്കിയില്ലെങ്കിലും ചതിക്കപ്പെടുന്നവരെങ്കിലും ഗ്രഹിക്കേണ്ടതല്ലയോ?
ഈ ലേഖനം ഇവിടെ നിർത്തട്ടെ. നമ്മുടെ സകലത്തിനും ഏക മധ‍്യസ്ഥൻ യേശു ആയിരിക്കെ നമ്മുടെ അപേക്ഷകളും സ്തുതിസ്തോത്രങ്ങളും അവനായിരിക്കട്ടെ. വെളിപ്പാടു പുസ്തകത്തിൽ അറുക്കപ്പെട്ട കുഞ്ഞാടിനു ധനവും മാനവും പുകഴ്ചയുമെല്ലാം നാലു ജീവികളും ഇരുപത്തിനാലു മൂപ്പന്മാരും അർപ്പിച്ചതുപോലെ നമുക്കും ആ വിഷയത്തിൽ ഏകാഗ്രത പുലർത്താം.
കൂടാതെ നമ്മുടെ നിർമ്മലതയ്ക്ക് ജീവിതവിശുദ്ധിക്ക് ഉത്തമ മാനദണ്ഡവും യേശുവായിരിക്കട്ടെ. മറിയാമിനെപ്പോലെയോ പൗലൊസിനെപ്പോലെയോ മറ്റൊരു വിശുദ്ധനെപ്പോലെയോ ആകുകയല്ല, പ്രത‍്യുത യേശുവിനെപ്പോലെ ആകുക അതായിരിക്കട്ടെ നമ്മുടെ ആ വിഷയത്തിലുള്ള ഏകാഗ്രത. ഞാൻ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ എന്നാണ് പൗലൊസിന്റെ ഭാഷ‍്യം. തലയ്ക്കൽ നിൽക്കുന്ന മുഴക്കോൽ ക്രിസ്തുവാണ്. പൗലൊസിനും മറ്റു വിശുദ്ധന്മാർക്കുമൊക്കെ വ‍്യത‍്യാസം ഭവിച്ചേക്കാം. എന്നാൽ ക്രിസ്തു മാറാത്തവൻ എന്ന സത‍്യം നാം ഓർക്കണം. ക്രൈസ്തവലോകം ഈ ദർശനത്തിലേക്ക് മടങ്ങിവന്നാൽ നമുക്കു ലോകത്തെ നേടാം. ഇല്ലെങ്കിൽ നാം ലോകത്തിന്റെ ഭാഗമായി മാറും. ക്രിസ്തുവില്ലാത്ത ഒരു സമൂഹമായി നാം തള്ളപ്പെടും. ഈ ചിന്ത നമ്മെ ഉണർത്തട്ടെ. ഈ വിഷയത്തിൽ ക്രൈസ്തവലോകം ആഴമായി മടങ്ങിവരട്ടെ ക്രിസ്തുവിലേക്ക്.