ഈ വേദപഠനപംക്തിയിൽ ഈ ലക്കത്തിൽ മറിയയുടെ ഭർത്താവായ യോസേഫിനെക്കുറിച്ചാണ് നാം പഠിക്കുവാൻ ആഗ്രഹിക്കുന്നത്. മത്തായിയുടെ സുവിശേഷം 1: 825 വരെയുള്ള വാക‍്യങ്ങൾ ആണ് നമ്മുടെ പഠനത്തിനാധാരം.
1. നീതിമാനായ യോസേഫ്
യോസേഫ് നീതിമാനായിരുന്നു എന്നാണ് പരിശുദ്ധാത്മാവ് സാക്ഷ‍്യപ്പെടുത്തിയിരിക്കുന്നത് (മത്താ. 1: 19). ആരാണ് നീതിമാൻ? യെഹസ്ക്കേൽ പ്രവചനം 18: 59 വരെയുള്ള വാക‍്യങ്ങളിൽ ഒരു നീതിമാൻ ആരാണെന്നു പറഞ്ഞിരിക്കുന്നു. ആ വചനങ്ങൾ ചുവടെ ചേർക്കുന്നു:
”എന്നാൽ ഒരു മനുഷ‍്യൻ നീതിമാനായിരുന്നു നീതിയും ന‍്യായവും പ്രവർത്തിക്കുന്നുവെങ്കിൽ പൂജാഗിരികളിൽവെച്ച് ഭക്ഷണം കഴിക്കയോ യിസ്രയേൽ ഗൃഹത്തിന്റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്റെ ഭാര‍്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന‍്യായം പ്രവൃത്തിക്കയോ ചെയ്യാതെ കടം വാങ്ങിയവനു പണയം മടക്കി കൊടുക്കയും ആരോടും പിടിച്ചു പറിക്കാതെ തന്റെ അപ്പം വിശപ്പുള്ളവനു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും പലിശക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കുകയും നീതികേടു ചെയ്യാതെ വണ്ണം കൈ മടക്കിക്കൊൾകയും മനുഷ‍്യർക്കു തമ്മിലുള്ള വ‍്യവഹാരത്തിൽ നേരോടെ വിധിക്കയും എന്റെ ചട്ടങ്ങളെ അനുസരിക്കയും എന്റെ ന‍്യായങ്ങളെ പ്രമാണിക്കുകയും ചെയ്തുകൊണ്ടു നേരോടെ നടക്കുന്നവൻ നീതിമാൻ”.
പഴയനിയമകാലയളവിൽ ജീവിച്ചിരുന്ന യോസേഫ് മുകളിൽ പറഞ്ഞ വചനപ്രകാരം നീതിമാനായിരുന്നു. പുതിയനിയമകാലയളവിൽ യേശുവിൽ വിശ്വസിച്ചു നീതീകരണം പ്രാപിച്ചവനാണ് നീതിമാൻ എന്നു നാം പറയും. അതു തികച്ചും ശരിയാണ്. എന്നാൽ നീതിമാൻ നീതിപ്രവർത്തക്കണം എന്നു വചനം അനുശാസിക്കുന്നു. അതിനാൽ ക്രിസ്തീയജീവിതത്തിൽ സ്വഭാവരൂപീകരണത്തിനു അതിമഹത്തായ സ്ഥാനം ഉണ്ട്. അന‍്യആരാധനയും വിഗ്രഹാരാധനയും ദൈവം വെറുക്കുന്ന പാപങ്ങളാണ്. തികഞ്ഞ ധാർമികതയും വിശ്വസ്തതയും ദ്രവ‍്യാഗ്രഹത്തിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതും ആത്മീയജീവിതത്തിൽ അത‍്യാവശ‍്യഘടകങ്ങൾ ആണ്. ദരിദ്രനും അശരണനും തുണയായി മാറേണ്ടതും ഒരു ദൈവപൈതലിന്റെ ഉത്തരവാദിത്വമാണ്. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപാടുകളിൽ ഒന്നും നീതിയും ന‍്യായവും മറക്കുവാൻ പാടില്ല. അങ്ങനെ നീതിമാന്മാരായിരിക്കുവാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.
2. യോസേഫ് തന്റെ ഭാര‍്യയായ മറിയയെ ഗൂഢമായി ഉപേക്ഷിക്കുവാൻ ഭാവിച്ചു.
യോസേഫിനു തന്റെ ഭാര‍്യയായ മറിയയെ സംശയിക്കുന്നതിന് മറ്റുകാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അവൾ ഗർഭിണിയാണെന്ന വസ്തുത അവനെ വളരെ അസ്വസ്ഥനാക്കി. പരിശുദ്ധാത്മാവിനാലാണ് താൻ ഗർഭിണിയായതെന്നുള്ള മറിയയുടെ സാക്ഷ‍്യം വിശ്വസിക്കുവാൻ യോസേഫിനു കഴിയുമായിരുന്നില്ല. അതിനാൽ വിവാഹനിശ്ചയം കഴിഞ്ഞ തന്റെ വധുവായ മറിയയെ കൂട്ടിക്കൊണ്ടുവരുവാൻ യോസേഫിനു ബുദ്ധിമുട്ടുണ്ടായിരുന്നു. മറിയയോടുള്ള സ്നേഹം നിലനില്ക്കുന്നതിനാൽ മറിയയ്ക്കു ലോകാപവാദം വരുത്തുവാൻ അവന് ഒട്ടും മനസ്സുവന്നില്ല. പിന്നെയുള്ള വഴി ഗൂഢമായി ഉപേക്ഷിക്കുക എന്നുള്ളതാണ്.
യോസേഫ് മറിയയെക്കുറിച്ച് അവൾ കന‍്യകയല്ല എന്നു പറഞ്ഞാൽ ന‍്യായപ്രമാണത്തിൽ നല്കിയിരിക്കുന്ന വ‍്യവസ്ഥ അനുസരിച്ച് (ആവ. 22: 20,21) അവളെ കല്ലെറിഞ്ഞുകൊല്ലണം. അപ്രകാരം ഒരു നടപടി യോസേഫിനു ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല.
രണ്ടാമത്തെ പോംവഴി ആയിരുന്നു ആവർത്തനം 24:1 ൽ മോശെ നല്കിയിരിക്കുന്ന പ്രമാണം അനുസരിച്ച് ഒരു ഉപേക്ഷണപത്രം എഴുതി കൈയിൽ കൊടുത്ത് അവളെ ഉപേക്ഷിക്കുക എന്നത്. അതിനാൽ മറിയയുടെ ജീവന് അപായം ഉണ്ടാകുകയില്ല. മറിയയ്ക്ക് മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതിന് തടസ്സവുമില്ല. യോസേഫ് നീതിമാനാകയാൽ ഈ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കുവാൻ മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു.
3. ദൈവശബ്ദം കേൾക്കുന്ന യോസേഫ്
യോസേഫിന്റെ ഹൃദയം നിഷ്കളങ്കമായിരുന്നു. ദൈവത്തിനു തെറ്റുപറ്റുകയില്ലല്ലോ. മറിയയെ ഒരു ദൗത‍്യത്തിനു തെരഞ്ഞെടുക്കുന്ന ദൈവം മറിയയ്ക്കു സംരക്ഷകനാകുവാൻ യോഗ‍്യനായ ഒരു ഭർത്താവിനെ തെരഞ്ഞെടുത്തു. ദൈവം ചെയ്യുമ്പോൾ എല്ലാം നന്നായി ചെയ്യുന്നു.
യോസേഫിന്റെ മാനസിക സംഘർഷം ദൈവം അറിഞ്ഞു. യോസേഫ് മറിയയെ ഉപേക്ഷിക്കുക എന്ന തെറ്റ് ചെയ്യുന്നതിനു മുൻപ് തന്നെ രാത്രിയിൽ സ്വപ്നത്തിൽ ദൈവത്തിന്റെ ദൂതൻ യോസേഫിനു പ്രത‍്യക്ഷനായി. യോസേഫ് ദാവീദിന്റെ മകനാണെന്ന സത‍്യം ഓർമിപ്പിച്ചു. കാരണം, യഹൂദൻ കാത്തിരിക്കുന്ന മശിഹ ദാവീദിന്റെ മകനായിട്ടാണ് ജനിക്കേണ്ടത്. എന്നാൽ അത് ഒരു കന‍്യക മുഖാന്തിരവുമാണ്.
ദൂതന്റെ വാക്കുകൾ യോസേ ഫിനെ ഉറക്കത്തിൽ നിന്നുണർത്തി. ശാരീരിക ഉറക്കത്തിൽ നിന്നു മാത്രമല്ല, ആത്മിക മയക്കത്തിൽ നിന്നും. ദൂതന്റെ ശബ്ദം യോസേഫിനു വ‍്യക്തമായ മാർഗനിർദേശം നല്കി. ”നിന്റെ ഭാര‍്യയായ മറിയയെ ചേർത്തുകൊള്ളുവാൻ ശങ്കിക്കേണ്ട; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന് യേശു എന്നു പേർ ഇടണം”.
യോസേഫ് കേട്ട ദൂതന്റെ വചനം യോസേഫിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകണം. അവന്റെ ഹൃദയം ആനന്ദംകൊണ്ടു നിറഞ്ഞുകാണും. എന്റെ ഭാര‍്യ, ദൈവം തന്റെ ജനത്തിനു മശിഹയെ നല്കുവാൻ തക്കവണ്ണം തെരഞ്ഞെടുത്ത കന‍്യകയോ? യോസേഫ് തന്റെ ഭാര‍്യയെ സംശയിച്ചതിൽ പശ്ചാത്തപിച്ചുകാണും. അതേ, യോസേഫ് ഉറക്കം ഉണർന്നു (1: 24) പിന്നെ താമസിച്ചില്ല മറിയയെ ഭാര‍്യയായി പൂർണമനസ്സോടെ സ്വീകരിച്ചു.
4. ആത്മസംയമനം പാലിച്ച യോസേഫ്
തന്റെ ഭാര‍്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ട എന്ന ദൈവിക അരുളപ്പാട് ലഭിച്ച യോസേഫ് മറിയയെ സസന്തോഷം സ്വീകരിച്ചു. മറിയെക്കുറിച്ച് ഇപ്പോൾ ബഹുമാനമാണ് യോസേഫിനുള്ളത്. അവളെ പൊന്നുപോലെ സംരക്ഷിക്കുവാൻ യോസേഫ് സന്നദ്ധനാണ്. എന്നാൽ തന്റെ ഭാര‍്യയോടൊപ്പം താമസിക്കുന്ന യോസേഫ് പാലിച്ച ആത്മനിയന്ത്രണം നാം ശ്രദ്ധിക്കേണ്ടതാണ്. യോേസഫ് നീതിമാനായിരുന്നു എന്നു പരിശുദ്ധാത്മാവ് സാക്ഷിക്കുമ്പോൾ അത് എത്ര ശരിയായിരുന്നു. കന‍്യക ഗർഭിണിയായി മകനെ പ്രസവിക്കും എന്ന വചനപ്രകാരം കന‍്യകയായ മറിയ ഗർഭിണിയായി. കന‍്യക മകനെ പ്രസവിക്കണമെന്ന വചനം നിറവേറുന്നതുവരെ അവൾ കന‍്യകതന്നെ ആയിരിക്കണം എന്ന ദൈവത്തിന്റെ ഹിതം യോസേഫ് പൂർണസന്തോഷത്തോടെ ഏറ്റെടുത്തു. യോസേഫ് മറിയയ്ക്ക് സംരക്ഷകനായിരുന്നു.
5. മറിയയുടെ ഭർത്താവായിത്തീർന്ന യോസേഫ്
”മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല” എന്ന പ്രസ്താവന സംശയലേശമില്ലാതെ വെളിവാക്കുന്ന സത‍്യം ഇതാണ്. മകനെ പ്രസവിച്ചശേഷം എട്ടാംനാളിൽ യഹൂദന്മാരുടെ ന‍്യായപ്രമാണപ്രകാരം പരിച്ചേദനചെയ്യുകയും നാമകരണം നടത്തുകയും ചെയ്തു. മകന് അവൻ യേശു എന്നു പേർവിളിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഒരു അപ്പന്റെ സ്ഥാനത്തുനിന്നുകൊണ്ട് ദൈവദൂതൻ പറഞ്ഞപ്രകാരം യോസേഫ് തന്റെ ദൗത‍്യം നിർവഹിച്ചു. മോശെ മുഖാന്തരം നൽകപ്പെട്ട ന‍്യായപ്രമാണപ്രകാരം ഒരു സ്ത്രീ ആണ്ടകുഞ്ഞിനെ പ്രസവിച്ചാൽ 7 ദിവസം അശുദ്ധയായിരിക്കണം. എട്ടാം ദിവസം അവന്റെ അഗ്രചർമം പരിച്ഛേദന ചെയ്യണം. പിന്നെ അവൾ മുപ്പത്തിമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം. അങ്ങനെ ആകെ നാല്പത്തൊന്നു ദിവസം (ലേവ‍്യ.12: 14). മറിയയുടെ ഈ ശുദ്ധീകരണകാലം കഴിഞ്ഞശേഷം യോസേഫും മറിയയും സാധാരണ ഭാര‍്യഭർത്താക്കന്മാരെപ്പോലെ തന്നെ ജീവിച്ചു. അവർക്കു ദൈവം മക്കളെ നല്കി അനുഗ്രഹിച്ചു (മർക്കൊ. 6: 3; ലൂക്കൊ. 8: 19,20).
യോസേഫും മറിയയും സാധാരണ മനുഷ‍്യരായിരുന്നു. ദൈവരാജ‍്യത്തിന്റെ കെട്ടുപണിയിൽ ദൈവം അവർക്ക് ഉന്നതമായ ഒരു ദൗത‍്യം കൊടുത്തു. അവർക്ക് അത് നിർവ്വഹിക്കുവാൻ നല്ല വില നല്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവർ ആ ദൗത‍്യം സന്തോഷപൂർവ്വം ഏറ്റെടുത്തു. തങ്ങളുടെ ദൗത‍്യം നന്നായി നിർവ്വഹിച്ചു. നിത‍്യതയിൽ നിലനില്ക്കുന്ന പ്രതിഫലത്തിനു യോഗ‍്യരായി. അവരുടെ ദൗത‍്യം മശിഹായുടെ ജനനത്തിനുള്ളതായിരുന്നു. ഇന്നു നമ്മുടെ ദൗത‍്യം മരിച്ച് ഉയിർത്തെഴുന്നേറ്റ യേശുവിനെ സകലജാതികളോടും അറിയിക്ക എന്നതാണ്. നാം അതിൽ വിശ്വസ്തരോ?