”ജോണീ നീയെന്നെ ഒത്തിരി ആത്മീയപാഠങ്ങൾ പഠിപ്പിച്ചു. വളരെ നന്ദി… പള്ളിയിൽ പോകുന്നത്, രോഗം മാറാൻ ആശുപത്രിയിൽ പോകുന്നതുപോലെയേയുള്ളൂ എന്നും മരുന്നിന്റെ പ്രിസ്ക്രിപ്ഷൻ കയ്യിലുള്ളതുകൊണ്ട് രോഗം മാറില്ലെന്നതുപോലെ വേദപുസ്തകം കയ്യിലുള്ളതുകൊണ്ടുമാത്രം എന്റെ പാപം മോചിക്കപ്പെടുകയില്ലെന്നും എനിക്കു മനസ്സിലായി. ഞാൻ യേശുവിനെ സ്വീകരിച്ചു.. നീ പറഞ്ഞതുപോലെ, യേശു രാജാവാണെന്നു ഞാൻ മനസ്സിലാക്കി. എന്റെ സിംഹാസനത്തിൽ യേശുവിനെ ഇരുത്താൻ ഞാൻ തയ്യാറാണു ജോണീ… എന്നാൽ പെട്ടെന്നു എങ്ങനെയാണ് യേശു പറയുന്നതുപോലെ മാത്രം ജീവിക്കുന്നത്… യേശുവിനെ അനുസരിച്ച് പൂർണ്ണമായും അനുസരിച്ച് ജീവിച്ചാൽ വലിയ സന്തോഷമൊക്കെ കിട്ടുമെന്ന് എനിക്കറിയാം. എന്നാലും അതിനു കുറച്ചു സമയം വേണ്ടേ? തൽക്കാലം ഒരു ക്രിസ്ത‍്യാനിയായി ഞാൻ തുടങ്ങട്ടെ… ക്രമേണ ഞാനൊരു ശിഷ‍്യനായിക്കൊള്ളാം”. ജിമ്മി പറഞ്ഞു!
”ജിമ്മീ, ‘ശിഷ‍്യത്വം’ എന്നത് ഒരു രണ്ടാംഘട്ട ക്രിസ്ത‍്യാനിത്വമല്ല എന്നു നീ അറിയണം” ജോണി പറഞ്ഞു. നോക്കൂ, അപ്പൊസ്തലപ്രൃത്തികളിൽ പറഞ്ഞിരിക്കുന്നു… ”ആദ‍്യം അന്ത‍്യൊക‍്യയിൽ വെച്ച് ശിഷ‍്യന്മാർക്ക് ക്രിസ്ത‍്യാനികൾ എന്നു പേരുണ്ടായി” (അപ്പൊ. 11: 26). ഒരു ക്രിസ്ത‍്യാനിയുടെ ഒറിജിനൽ പേര് ശിഷ‍്യൻ എന്നാണ്. ക്രിസ്ത‍്യാനി എന്നത് മറ്റുള്ളവർ അവരെ വിളിച്ച പേരാണ്. അതായത് യേശുവിനെ അനുഗമിച്ചുതുടങ്ങണമെങ്കിൽത്തന്നെ ശിഷ‍്യത്വത്തിൽ നിന്നേ തുടങ്ങാൻ കഴിയൂ. ക്രിസ്ത‍്യാനി, വിശ്വാസി… തുടങ്ങിയ പേരുകൾക്കു മുമ്പേയുള്ളതാണ് ‘ശിഷ‍്യൻ’ എന്ന പേര്.
”അപ്പോൾ വിശ്വാസി എന്ന പേര് വേദപുസ്തകത്തിൽ ഇല്ലെ?” ജിമ്മിക്കു സംശയമായി.
”ഉണ്ട് ജിമ്മീ… ചില സ്ഥലങ്ങളിൽ! എന്നാൽ മിക്കപ്പോഴും അത് ഉപയോഗിച്ചിരിക്കുന്നത് ക്രിസ്ത‍്യാനികളും മറ്റുള്ളവരും തമ്മിലുള്ള വ‍്യത‍്യാസം (ഇീിേൃമെേ) ഗ്രഹിപ്പിക്കാനാണ്”.
”ക്രിസ്തുവിനും ബലിയാലിനും തമ്മിൽ എന്ത് പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?” (2 കൊരി. 6: 15).
”അതുകൊണ്ട് അന‍്യഭാഷകൾ അടയാളമായിരിക്കുന്നത് വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രെ”
(1 കൊരി. 14: 22).
”വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്ക് മാതൃകയായിരിക്കുക” (1 തിമൊ. 4: 12).
‘ക്രിസ്ത‍്യാനി’ എന്നപേരും ബൈബിളിൽ വളരെ കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. അന്ത‍്യൊക‍്യയിൽവെച്ച് ആളുകൾ ശിഷ‍്യന്മാരെ ക്രിസ്ത‍്യാനികൾ എന്നു വിളിച്ചു (അപ്പൊ. 11: 26). പിന്നെ അഗ്രിപ്പാരാജാവ് പൗലൊസിനോടു: നീയെന്നെ ക്രിസ്ത‍്യാനിയാക്കാൻ നോക്കുന്നു എന്നു പറയുന്നു (അപ്പൊ. 26: 28). പിന്നെ പത്രൊസ്; ”ക്രിസ്ത‍്യാനിയായി കഷ്ടം സഹിക്കേണ്ടി വന്നാൽ ലജ്ജിക്കരുത് എന്നു പറയുന്നു”
(1 പത്രൊ. 4: 16).
പിന്നെ നാം കാണുന്ന വാക്ക് ‘ശിഷ‍്യൻ’ എന്നും ‘വിശുദ്ധന്മാർ’ എന്നുമാണ്. യേശുവിനെ അനുഗമിക്കുന്നവർ എന്ന അർഥത്തിൽ ‘ശിഷ‍്യൻ’ എന്നും വിശുദ്ധസഭയുടെ അംഗങ്ങൾ എന്ന നിലയിൽ ‘വിശുദ്ധന്മാർ’ എന്നും… എന്നാൽ അപ്പൊസ്തലപ്രവൃത്തികളിൽ ആദ‍്യക്രിസ്ത‍്യാനികളെ വിശേഷിപ്പിക്കാനുപയോഗിച്ച പദം ‘ശിഷ‍്യന്മാർ’ എന്നു തന്നെയാണ്.
അപ്പൊസ്തലപ്രവൃത്തി 9ാം അധ‍്യായം ഉദാഹരണമായെടുക്കാം. ”ശൗൽ കർത്താവിന്റെ ശിഷ‍്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ട്” (വാക‍്യം1), ”എന്നാൽ അനന‍്യാസ് എന്നൊരു ശിഷ‍്യൻ” (വാക‍്യം 10), ”അവൻ യെരുശലേമിൽ എത്തിയാറെ ശിഷ‍്യന്മാരോടു ചേരുവാൻ ശ്രമിച്ചു. എന്നാൽ, അവൻ ഒരു ശിഷ‍്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു” (വാക‍്യം 26).
അവർ ദമസ്കോസിലുള്ള ‘ശിഷ‍്യൻ’മാരോട് കൂടെ കുറേ നാൾ പാർത്തു” (വാക‍്യം 19)
”യോപ്പയിൽ പേടമാൻ എന്നർഥമുള്ള തബീഥ എന്നുപേരുള്ള ഒരു ‘ശിഷ‍്യ’ ഉണ്ടായിരുന്നു” (വാക‍്യം 36).
ലുദ്ദ യോപ്പെയ്ക്കു സമീപമാകയാൽ പത്രൊസ് അവിടെയുണ്ടെന്നു ‘ശിഷ‍്യന്മാ’ർ കേട്ടു (വാക‍്യം 38). ഇതെല്ലാം ഒരു അധ‍്യായത്തിൽ നിന്നുതന്നെ. ഇതിലുപരി; യേശു തന്റെ ശിഷ‍്യന്മാരോട് അന്ത‍്യകല്പനയായി പറഞ്ഞത് എന്താണ്?
”ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകലജാതികളെയും ‘ശിഷ‍്യരാ’ക്കിക്കൊൾവിൻ” എന്നാണ് (മത്താ. 28: 20).
ശിഷ‍്യരാക്കുവാനാണു കല്പന, അല്ലാതെ വിശ്വാസികളാക്കാനല്ല.
”ഇതിലൊക്കെ എന്താ ജോണീ, ഇത്ര വലിയ വ‍്യത‍്യാസം? യേശുവിന്റെ പുറകെപോകുന്നവരെ ഒന്നുകിൽ വിശ്വാസി എന്നു വിളിക്കുന്നു; അല്ലെങ്കിൽ ശിഷ‍്യൻ അതല്ലെങ്കിൽ ക്രിസ്ത‍്യാനി അത്രയല്ലേയുള്ളൂ? ഒരു പേരിലെന്തിരിക്കുന്നു? എന്തിനാണ് ശിഷ‍്യൻ എന്ന വാക്കിന് ഇത്ര വലിയ പ്രാധാന‍്യം കൊടുക്കുന്നത്?” ജിമ്മി കാര‍്യങ്ങൾ ലഘുവാക്കാൻ പരിശ്രമിച്ചു.
”ജിമ്മീ, ഒരു വിളിപ്പേര് എന്ന നിലയിൽ ഈ വാക്കുകളിൽ ഏത് ഉപയോഗിച്ചാലും തെറ്റില്ല. യേശുവിനെ അനുഗമിക്കുന്നയാളെ വിശ്വാസി എന്നുവിളിച്ചതുകൊണ്ട് ഒരു കുഴപ്പവുമില്ല. അയാൾ വിശ്വാസിയാണല്ലോ. വേദപുസ്തകവും യേശുവിന്റെ അനുഗാമികളെ വിശ്വാസി എന്നു വിളിക്കുന്നുണ്ടല്ലോ. എന്നാൽ ഓരോ പേരും നമ്മുടെ ചിന്തയിലും മനസ്സിലും ഓരോ അർഥം തരുന്നില്ലെ? ഉദാഹരണമായി ആരാണ് ഒരു വിശ്വാസി? എന്താണ് ജിമ്മിയുടെ ഉത്തരം? ജോണി ചോദിച്ചു.
‘വിശ്വസിക്കുന്നവൻ അല്ലാതാര്? വിശ്വസിക്കുന്നവൻ വിശ്വാസി’ ജിമ്മി പറഞ്ഞു.
അതെ, വിശ്വസിക്കുന്നവൻ വിശ്വാസി. എന്നാൽ അതിൽ ഒരു ചെറിയ അപകടമുണ്ട്. അത് വിശ്വാസം എന്ന വാക്ക് നമ്മുടെ സാധാരണ ഉപയോഗത്തിൽ നമുക്കു തന്നിരിക്കുന്ന അർഥതലം കൊണ്ടുണ്ടാകുന്നതാണ്. ചരിത്രം വിശ്വസിക്കുന്നവനും ഒരു ആശയം വിശ്വസിക്കുന്നവനും ഒരു തത്വശാസ്ത്രം വിശ്വസിക്കുന്നവനും എല്ലാം വിശ്വാസിയാകാം. യേശുവിനെപ്പറ്റിയുള്ള ചരിത്രവസ്തുതകളും യേശുവിന്റെ രക്ഷണ‍്യപ്രവൃത്തിയെപ്പറ്റിയും ദൈവികപദ്ധതിയെപ്പറ്റിയും ഒക്കെ വേദപുസ്തകം പഠിപ്പിക്കുന്ന ആത്മീയസത‍്യങ്ങളും എല്ലാം ഒരാൾ വിശ്വസിക്കുന്നു എന്നു ചിന്തിക്കുക. അയാളെ നാം എന്താണു വിളിക്കുന്നത്? ‘വിശ്വാസി’.
യേശുവിനെപ്പറ്റി വേദപുസ്തകം പറയുന്നതെല്ലാം വിശ്വസിക്കുന്നവൻ വിശ്വാസിയല്ലെ? ജിമ്മി ചോദിച്ചു.
അതുതന്നെയാണു ജിമ്മി പ്രശ്നം, ജോണി പറഞ്ഞു: ഞാനൊരു വിശ്വാസിയെ ജിമ്മിക്കു പരിചയപ്പെടുത്തിത്തരാം. അയാൾ യേശു ത്രിത്വത്തിൽ രണ്ടാമനായ ദൈവമാണെന്നും കന‍്യകമറിയാമിൽ നിന്നു ജനിച്ച് രക്ഷകനാകുവാൻ പിതാവിനാൽ അയയ്ക്കപ്പെട്ട മശിഹയാണെന്നും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ച് രോഗശമനവും ഭൂതശാന്തിയും വരുത്തി മനുഷ‍്യനന്മയ്ക്കായി ജീവിച്ച് ഒടുവിൽ യഹൂദന്മാരാൽ പീഡിപ്പിക്കപ്പെട്ട് മനുഷ‍്യവർഗത്തിന്റെ പാപത്തിന്റെ പരിഹാരത്തിനായി കാൽവറിക്രൂശിൽ മരിച്ചെന്നും അടക്കപ്പെട്ടെന്നും ഉയിർത്തെഴുന്നേറ്റെന്നും സ്വർഗത്തിലേക്കു കരേറിപ്പോയെന്നും കാത്തിരിക്കുന്ന തന്റെ വിശുദ്ധന്മാരെ സ്വർഗവാസസ്ഥലങ്ങളിലേക്കു കൊണ്ടുപോകുവാൻ വീണ്ടും വരുമെന്നും പൂർണമായി വിശ്വസിക്കുന്നയാളാണ് ഞാൻ പറഞ്ഞ വ‍്യക്തി ജിമ്മി പറഞ്ഞു. ഇയാളൊരു വിശ്വാസിയല്ലെ?
തീർച്ചയായും ജോണി, അയാളൊരു നല്ല വിശ്വാസിയാണ്. ഇപ്പറഞ്ഞ വേദപുസ്തകസത‍്യങ്ങളൊക്കെ ഞാൻ എന്റെ കൂട്ടുകാരോടു പറഞ്ഞിട്ട് അവരിൽ മിക്കവരും മിക്കതും വിശ്വസിക്കുന്നില്ല. ആരാണ് ജോണി പറഞ്ഞ വിശ്വാസി? എനിക്കൊന്നു പരിചയപ്പെടുത്തിത്തരാമോ? ജിമ്മി ആവേശഭരിതനായി.
”സോറി ജിമ്മി… അയാളെ ജിമ്മിക്കു പരിചയപ്പെടുത്തി തരാൻ എനിക്ക് ഒരു ആഗ്രഹവുമില്ല” ജോണി പറഞ്ഞു.
”അതെന്താ ജോണി? ഇത്രയും നല്ലൊരു വിശ്വാസിയെ പരിചയപ്പെട്ടിരിക്കുന്നത് വളരെ നല്ലതല്ലെ? ആരാണ് ആ വിശ്വാസി? അയാളെ കാണാൻ എനിക്കു കൊതിയാകുന്നു”.
”വേണ്ട ജിമ്മി, അയാളുമായി ചങ്ങാത്തം വേണ്ട. ഞാൻ പറഞ്ഞയാൾ പിശാചാണ്! യേശുവിനെക്കുറിച്ചുള്ള സകലസത‍്യങ്ങളും പിശാച് അക്ഷരംപ്രതി വിശ്വസിക്കുന്നുണ്ട്”.
യാക്കോബിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ”ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ? കൊള്ളാം പിശാചുക്കളും അങ്ങനെ വിശ്വസിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു” (യാക്കോ. 2: 19).
പിശാചുക്കൾ യേശുവിനെക്കുറിച്ചുള്ള എല്ലാ ആത്മികസത‍്യങ്ങളും വിശ്വസിക്കുന്നുണ്ട്. എന്നാൽ പിശാചുക്കൾ യേശുവിനെ അവരുടെ രാജാവായി കർത്താവായി അംഗീകരിച്ചിട്ടില്ല… അവർ യേശുവിനെ അനുസരിക്കുന്നുമില്ല…
”ഞാൻ യേശുവിനെ വിശ്വസിക്കുക മാത്രമല്ല, രാജാവായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടല്ലോ ജോണീ…” ജിമ്മി പറഞ്ഞു.
”വെരി ഗുഡ്” ജോണി പറഞ്ഞു: ”അതൊരു നല്ല തുടക്കമാണ്. എന്നാൽ അംഗീകരണം ബുദ്ധിയുടെ തലത്തിൽ പോരാ… യേശു രാജാവാണെങ്കിൽ അവൻ വാഴ്ച നടത്തും. രാജാവിനു രാജകല്പനകളുണ്ട്. രാജാവായി അംഗീകരിച്ചുവെന്നു പറയുന്നവർ കല്പനകൾ അംഗീകരിച്ചുകൊണ്ടാണ് അതിനു മറുപടി പറയേണ്ടത്. ഇവിടെയാണ് വെറും വിശ്വാസിയും (വിശ്വസിക്കുക മാത്രം ചെയ്യുന്നവർ) ശിഷ‍്യനും തമ്മിലുള്ള വ‍്യത‍്യാസം മനസ്സിലാക്കേണ്ടത്. വിശ്വസിക്കുന്നവൻ വിശ്വാസി… അനുസരിക്കുന്നവൻ മാത്രമാണു ശിഷ‍്യൻ”.
എന്താണ് യേശു സ്വർഗാരോഹണത്തിനു മുൻപ് ശിഷ‍്യന്മാർക്കു കൊടുത്ത കല്പന? ”ഞാൻ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ (അനുസരിപ്പാൻ) തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ‍്യരാക്കിക്കൊൾവിൻ” (മത്താ. 28: 20).
അനുസരണം അതാണ് ഏറ്റവും പ്രധാനം. എത്ര നല്ല വിശ്വാസപ്രമാണവും അനുസരിക്കുന്നില്ലെങ്കിൽ അത് നിർജ്ജീവമേല്ല. ”അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു” (യാക്കോ. 2: 17).
എന്നാലും ഉപദേശമാണ് ഏറ്റവും വലിയത് എന്നാണ് ഞങ്ങളുടെ സഭയിലെ ശുശ്രൂഷകൻ പറഞ്ഞത് ജിമ്മി വിട്ടുകൊടുക്കാൻ ഭാവമില്ല. നിർമല ഉപദേശം അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പകർന്നുകിട്ടിയ സത‍്യസഭയുടെ വിശ്വാസപ്രമാണം അംഗീകരിക്കാതെ ആരും സ്വർഗത്തിൽ പോകില്ല എന്ന് അദ്ദേഹം തീർത്തുപറഞ്ഞു.
”സമ്മതിച്ചു ജിമ്മി…” ജോണി പറഞ്ഞു: ”ഈ സത‍്യസഭയുടെ ഉപദേശപ്രമാണങ്ങളൊക്കെ ജിമ്മി വിശ്വസിക്കുന്നുണ്ടോ?”
”തീർച്ചയായും! സത‍്യസഭയുടെ സകലവിശ്വാസപ്രമാണങ്ങളും ഞാൻ അക്ഷരംപ്രതി വിശ്വസിക്കുന്നു” ജിമ്മി ചാടിക്കയറി പറഞ്ഞു.
”ശരി ജിമ്മി” ജോണി പറഞ്ഞു. എന്നാൽ, എന്താണെന്നറിയാതെ നമുക്ക് ഒരു കാര‍്യം വിശ്വസിക്കാൻ പറ്റില്ലല്ലോ… എന്താണ് ജമ്മിയുടെ വിശ്വാസപ്രമാണം എന്നു പറയൂ…
”അത്, അത്… എന്റെ സഭ എന്തെല്ലാം വിശ്വസിക്കുന്നുവോ അതെല്ലാം ഞാനും വിശ്വസിക്കുന്നു” ജിമ്മി കണ്ണടച്ച് ഭക്തിപൂർവം പറഞ്ഞു.
”ശരി, എന്നാൽ എന്താണ് ജിമ്മിയുടെ സഭയുടെ വിശ്വാസപ്രമാണം എന്നു പറയൂ…” ജോണി വീണ്ടും ചോദിച്ചു.
”അത്, അത്… ഞാൻ വിശ്വസിക്കുന്നതു തന്നെയാണ് എന്റെ സഭയും വിശ്വസിക്കുന്നത്” ജിമ്മി പറഞ്ഞു.
”ഓഹോ… ഇപ്പോൾ അങ്ങനെയായോ… ശരി ജിമ്മി, എന്നാൽ നിങ്ങൾ രണ്ടു കൂട്ടരും ജിമ്മിയും ജമ്മിയുടെ സത‍്യസഭയും വിശ്വസിക്കുന്നത് എന്താണെന്നു പറയൂ…” ജോണിയും വിട്ടുകൊടുത്തില്ല.
”അതു രണ്ടും ഒന്നുതന്നെയാണ്” ജിമ്മി എടുത്തടിച്ചതുപോലെ പറഞ്ഞു. വിശ്വാസപ്രമാണത്തിന്റെ കാര‍്യത്തിൽ ഞാനും എന്റെ സഭയും ഒറ്റത്തട്ടിലാണ്.
സത‍്യമെന്താണ്? ”വിശ്വാസം” ”വിശ്വാസപ്രമാണം” ”നിർമ്മല ഉപദേശം” ” അപ്പൊസ്തലിക ഉപദദേശം” എന്നൊക്കെ ഇടയ്ക്കിടെ ജിമ്മി പറയുന്നുണ്ടെങ്കിലും സഭയുടെ വിശ്വാസം എന്താണെന്നൊന്നും ജിമ്മിക്കറിയില്ല. ജിമ്മിക്കെന്നല്ല, സഭാവിശ്വാസികളിൽ അധികംപേർക്കും ഇതൊന്നും അറിയില്ല. സഭയ്ക്കു സഭാമക്കൾ വിശ്വാസം എന്ത് എന്ന് അറിയുന്നവരാകണമെന്ന് നിർബന്ധമൊന്നുമില്ല. സഭാമക്കൾ അറിയാത്തവരായി തുടരുന്നതിലാണ് അവർക്കു താൽപര‍്യം.
വന്നുവന്ന് സഭകളിൽ ഉപദേശമുണ്ട്, യേശുവില്ല എന്ന നിലയിലേക്ക് കാര‍്യങ്ങൾ വളരുന്നുവോ എന്നു സംശയം. എന്തൊക്കെത്തരത്തിലുള്ള പ്രസംഗങ്ങളും ബൈബിൾക്ലാസുകളുമാണ് എല്ലായിടത്തും! കൂടാരത്തിന്റെ ചുറ്റളവും പുതിയ യെരൂശലേമിന്റെ നീളംവീതിയും അളവെടുത്തുള്ള താരതമ‍്യപഠനങ്ങൾ, ക്രഡിറ്റ് കാർഡിലെ 666, മഹോപദ്രവം, ഒലിവ് മലയുടെ വിള്ളൽ, ഏഴുകൊല്ലം മൂന്നരക്കൊല്ലം ആയിരാമാണ്ട് ഉപദേശ ബഹളങ്ങൾ… മിക്ക പ്രസംഗങ്ങളിലും യേശു പുറത്ത്.
”ജോണീ, ഞങ്ങളുടെ സഭാശുശ്രൂഷകൻ പറയുന്നത്, ജീവിതത്തിൽ ഒരു തെറ്റുപറ്റിയാൽ ദൈവം കണ്ണടച്ചേക്കും. എന്നാൽ ഉപദേശത്തിൽ ഒരു തെറ്റുപറ്റിയാൽ ദൈവം ക്ഷമിക്കില്ല എന്നാണ്” ജിമ്മി പറഞ്ഞു.
” ഓഹോ! അതു ശരി” ജോണി പറഞ്ഞു: ” അതായത്, ജീവിതത്തിൽ കള്ളത്തരവും കരിഞ്ചന്തയും അല്പസ്വല്പം മദ‍്യപാനവും വ‍്യഭിചാരവും ചതിയും ഒക്കെയുണ്ടെങ്കിലും ദൈവം കണ്ണടയ്ക്കും; എന്നാൽ അന്തിക്രിസ്തുവിന്റെ സാമ്രാജ‍്യത്തിന്റെ തലസ്ഥാനം യെരുശലേമിലായിരിക്കുമെന്ന് വിശ്വസിച്ചില്ലെങ്കിൽ ദൈവം നരകത്തിൽ തള്ളിയിടുമെന്നോ? ജിമ്മീ, അന്ത‍്യനാളിൽ കർത്താവു പറയുന്നത് ”അധർമ്മം പ്രവർത്തിക്കുന്നവരേ എന്നെ വിട്ടുപോകുവീൻ” (മത്താ. 7: 23) എന്നാണ്.
അനുദിന ക്രിസ്തീയജീവിതവുമായി ബന്ധമൊന്നുമില്ലാത്ത ഉപദേശവിഷയങ്ങളിലെ താർക്കിക വീരന്മാരെ യേശുവിന്റെ കാലത്തെ പരീശന്മാരോടാണ് ജോണ്ട എമക്കേയ് ഉപമിച്ചിരിക്കുന്നത്. ”അവർ ദൈവത്തെക്കാളുപരി ദൈവത്തെക്കുറിച്ചുള്ള ആശയങ്ങൾക്കു പ്രാധാന‍്യം കൊടുത്തു” എന്ന് അദ്ദേഹം പറയുന്നു. ശബ്ബത്തിന്റെ കർത്താവായ യേശു കണ്ടമുമ്പിൽ വന്നു നിന്നപ്പോഴും പരീശന്മാർക്ക് ശബ്ബത്തിനെക്കുറിച്ചു മോശെ പറഞ്ഞ ആശയങ്ങളായിരുന്നു പ്രധാനം. പരീശന്മാർക്ക് ദൈവം ഒരു യാഥാർഥ‍്യമായിരുന്നില്ല. വെറും ആശയം മാത്രമായിരുന്നു. ആധുനിക പരീശന്മാർക്കും അങ്ങനെതന്നെ. വേദപുസ്തക ഉപദേശങ്ങൾ വിശ്വസിക്കാൻ കൊള്ളാവുന്ന ചില ആശയങ്ങൾ മാത്രമല്ല, നമ്മുടെ അനുസരണം ആവശ‍്യപ്പെടുന്ന ദൈവകല്പനയാണെന്നറിയണമെങ്കിൽ നാം ദൈവത്തോടൊപ്പം നടക്കുന്നവരാകണം.