ശത്രുരാജ‍്യങ്ങളിൽ നിന്നുമുള്ള യുദ്ധഭീഷണി ഉള്ളതിനാൽ ഏതു രാജ‍്യത്തിനും പ്രതിരോധ യുദ്ധസന്നാഹങ്ങളുണ്ടായിരിക്കും. രാജ‍്യത്തിന്റെ വരുമാനത്തിൽ നിന്നും നല്ലൊരു പങ്ക് ഇതിനായി ചെലവിട്ടുവരുന്നു. സൈന‍്യത്തിന്റെയും പ്രതിരോധത്തിന്റെയും സുപ്രധാനമേഖലകൾ മികവുറ്റ വ‍്യക്തികളുടെ നിയന്ത്രണത്തിലായിരിക്കും. അതുപോലെതന്നെ ദൈവജനവും അദൃശ‍്യമായ ഒരു യുദ്ധമുഖത്താണ്. പഴയകാലസാമ്രാജ‍്യശക്തികൾ പട്ടണവാതിൽതോറും കാവൽക്കാരെ നിയമിക്കാറുണ്ടായിരുന്നു. അതുപോലെ സഭാനേതൃത്വങ്ങളും ശത്രുവിന്റെ നീക്കങ്ങളെയും പദ്ധതികളെയും കണ്ടെത്താനായി കാവലേർപ്പെടുത്തേണ്ടതുണ്ട്.
ദൈവം നിയമിച്ചാക്കിയിരിക്കുന്ന നടത്തിപ്പുകാർക്കായി പ്രാർഥിക്കേണ്ടതിന്റെ ആവശ‍്യകത ദൈവം വെളിപ്പെടുത്തുന്നു. സഭയിൽ വിവിധ നിലയിൽപ്പെട്ട ശുശ്രൂഷകരുണ്ട്. ഇവർക്കെല്ലാം പ്രാർഥനയുടെ പിൻബലം ആവശ‍്യമാണ്. ദൈവസിംഹാസനത്തിനു മുമ്പാകെ ശുശ്രൂഷകന്മാരെ പ്രാർഥനാകരങ്ങളിൽ കൊണ്ടുചെല്ലുന്നതിൽ ഇന്നത്തെ സഭ വീഴ്ചവരുത്തുന്നു. പല ദൈവദാസന്മാരും തങ്ങളുടെ പിന്നിൽ പ്രാർഥന ആവശ‍്യമാണെന്നതു ഗൗരവത്തോടെ കണക്കാക്കുകയോ പ്രാദേശിക സഭകളെ അങ്ങനെ പഠിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതും ശരിയാണ്. നാം വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവം പ്രവർത്തിക്കുന്നത് പ്രാർഥനയുടെ മറുപടിയായിട്ടാണ്. അതൊരു ആത്മിക നിയമമാണ്. ദൈവദാസന്മാർക്കായി പ്രാർഥിക്കുന്നതിന്റെ പ്രയോജനങ്ങളും അങ്ങനെ ചെയ്യാതിരുന്നാൽ സംഭവിക്കാവുന്ന ദുരന്തങ്ങളും സഭ തിരിച്ചറിയണം.
ഒന്നാം നൂറ്റാണ്ടിലെ വളരെ ശക്തനായിരുന്ന പൗലൊസ് തന്റെ ലേഖനങ്ങളിലൂടെ പ്രാർഥന അഭ‍്യർഥിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ”സഹോദരന്മാരേ, ഞങ്ങൾക്കായി പ്രാർഥിപ്പിൻ” (1 തെസ്സ. 5: 25). പൗലൊസ് ശ്രേഷ്ഠനായ ഒരു അപ്പൊസ്തലനും നല്ല ഒരു പ്രസംഗകനും അധ‍്യാപകനും എഴുത്തുകാരനും മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടവനും കർത്താവിനോടു നേരിട്ടു സംസാരിച്ചവനുമാണെങ്കിലും അദ്ദേഹത്തിനു സഭയുടെ പ്രാർഥന വേണമായിരുന്നു. മാത്രമല്ല, പൗലൊസും ഒരു പ്രാർഥനാ മനുഷ‍്യനായിരുന്നു. അനേക സഭകൾക്കുവേണ്ടി താൻ പക്ഷവാദം ചെയ്തു പ്രാർഥിച്ചുപോന്നു. ആ പ്രാർഥനാമനുഷ‍്യനു തന്റെ പ്രാർഥനയോടൊപ്പം മറ്റുള്ളവരുടെ പ്രാർഥനകൂടി വേണമായിരുന്നു, താനേർപ്പെട്ടിരുന്ന കഠിനമായ ആത്മീകയുദ്ധത്തിൽ ജയിക്കാൻ. വ‍്യക്തിപരമായ പ്രാർഥനയിൽ നിന്ന് തനിക്കു ഒഴിവായിരിക്കാനുള്ള ഉപാധിയായിട്ടല്ല താൻ മറ്റുള്ളവരുടെ പ്രാർഥന ആവശ‍്യപ്പെടുന്നത്. മറിച്ച് ദൈവരാജ‍്യത്തിന്റെ വിസ്തൃതിക്കുവേണ്ടിയുള്ള അധ്വാനത്തിൽ സഹകരിച്ചുള്ള പ്രാർഥന എത്രഫലം ചെയ്യുമെന്ന അറിവു നിമിത്തമാണ്. ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു ശുശ്രൂഷകനു ശരിയായ ഒരു പ്രാർഥനാജീവിതവും മറ്റുള്ളവരുടെ പ്രാർഥനാപിൻബലവും ഉണ്ടായിരിക്കും. ”പ്രസംഗിക്കുന്നവൻ പ്രാർഥിക്കുന്നവനും പ്രാർഥനയിൽ വഹിക്കപ്പെടുന്നവനും ആയിരിക്കണം” എന്നു പറയുന്ന ഈ. എം. ബൗണ്ട്സ് ഇതു തന്നെയാണ് ധ്വനിപ്പിക്കുന്നത്. വാക്കിലും പ്രവൃത്തിയിലും ദൈവത്തിനുകൊള്ളാവുന്ന പാത്രമായി വിളങ്ങിയ പൗലൊസിന്റെ വിജയത്തിനു പിന്നിൽ ഇതു രണ്ടുമായിരുന്നു.
എങ്ങനെയാണ് പ്രാർഥിക്കേണ്ടത്?
പൗലൊസ് വിവിധ സഭകൾക്കെഴുതിയ ലേഖനങ്ങളിൽ ഇതു വിശദീകരിക്കുന്നുണ്ട്.
1. 2 തെസ്സ. 3: 1,2 താൻ പീഡിപ്പിക്കപ്പെട്ട കൊരിന്തിൽ ഇരുന്നുകൊണ്ടാണ് ഇതെഴുതുന്നത് (അപ്പൊ. 1: 18). ദൈവവചനം വേഗത്തിൽ വ‍്യാപിക്കേണ്ടതിനും മഹത്വപ്പെടേണ്ടതിനും പ്രാർഥിക്കാൻ ആവശ‍്യപ്പെടുന്നു. വചനം എത്താത്ത ഇടങ്ങളിൽ വചനം എത്തി ജനം യേശുവിലായിത്തീരണമെന്നു താൻ ആഗ്രഹിക്കുന്നു. അതിന്റെ തടസ്സങ്ങൾ നീങ്ങിക്കിട്ടേണ്ടതിനും പ്രാർഥനയിൽ അണിചേരാൻ താൻ ആഹ്വാനം ചെയ്യുന്നു. ദൈവവചനത്താൽ ആളുകൾ രൂപാന്തരപ്പെടുന്നതു പൗലൊസിന്റെ ദർശനമായിരുന്നു. യേശുക്രിസ്തുവിന്റെ രക്ഷാപരിജ്ഞാനത്തിലേക്ക് അനേകരുടെ ഹൃദയങ്ങൾ തുറക്കപ്പെടാൻ പ്രാർഥനയാൽ കഴിയും. ജനങ്ങളിൽ ആത്മിക അന്ധത ഉളവാക്കുന്ന അദൃശ‍്യമായ ശക്തികളുടെ പിന്നണി പ്രവർത്തനം പൗലൊസിനു അറിയാമായിരുന്നു. വിശ്വാസികൾ പ്രാർഥനയിലൂടെ സ്വർഗീയ പിതാവുമായി സമ്പർക്കം പുലർത്തുമ്പോൾ പിതാവിന് അവരിൽ പ്രവർത്തിച്ച് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. യേശുവിന്റെ രക്തത്താൽ കഴുകപ്പെട്ട വിശുദ്ധന്മാരുടെ അപേക്ഷകൾക്കു കർത്താവ് മറുപടി നല്കുമ്പോൾ ദുഷ്ടശക്തികൾ വഴിമാറിപ്പോകേണ്ടിവരും. പൗലൊസ് എല്ലായിപ്പോഴും ദൈവവചനത്തെ അങ്ങേയറ്റം മാനിച്ചിരുന്നു.
2. പൗലൊസിന്റെ ദർശനം തെസ്സലോനിക‍്യ വിശ്വാസികളെ വേഗത്തിൽ സ്വാധീനിച്ചു. അവരിൽ പലരും തങ്ങളെ ദൈവത്തിനായി സമർപ്പിച്ചു (1 തെസ്സ. 1: 5; 2: 13). കഴിഞ്ഞ നൂറ്റാണ്ടിലെ ജനത്തെക്കാൾ മാധ‍്യമങ്ങളുടെയും ആധുനിക സാങ്കേതിക വിദ‍്യകളുടെയും ആനുകൂല‍്യം ഇന്നത്തെ ആളുകൾക്കുണ്ട്. ഇതിന്റെ ഉപയോഗത്തിൽ നിമിഷങ്ങൾകൊണ്ട് അനേകമാളുകളെ സന്ധിക്കാൻ ഇന്നത്തെ പ്രവർത്തകർക്കു കഴിയും. എന്നിട്ടും പൗലൊസ് ചെയ്തത്ര ചെയ്യാൻ നമുക്കു കഴിയുന്നില്ല. എവിടെയാണു നാം പരാജയപ്പെട്ടിരിക്കുന്നത്?
ദൈവസഭ വളരുവാൻ സഭ വാസ്തവമായും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ദൈവവചനത്തിന്റെ ശക്തിയിലാശ്രയിക്കുന്നതിനു പകരം സാങ്കേതികവിദ‍്യയുടെ മികവിൽ ആശ്രയിക്കുന്നതല്ലേ നമ്മുടെ പരാജയകാരണം. ഇന്നു സഭകളിൽ വേണ്ടപോലെ വചനം പഠിപ്പിക്കുന്നില്ല. പൗലൊസിന്റെ ലേഖനങ്ങൾ പരിശോധിച്ചാൽ ആത്മാക്കളുടെ രക്ഷയ്ക്കും വിടുതലിനും വചനം അത‍്യന്താപേക്ഷിതമെന്നു കാണാം. വചനം ദൈവം തന്നെയാണല്ലോ. ഈ സമയത്തെ ആവശ‍്യമെന്തെന്നു മനസ്സിലാക്കി സഭ മുട്ടിന്മേലിരുന്ന് യുദ്ധംചെയ്യണം.
ദുഷ്ടമനുഷ‍്യരിൽ നിന്നുള്ള വിടുതൽ
സുവിശേഷം പല തലങ്ങളിൽ തടയപ്പെടുന്നുണ്ട്. പ്രാർഥനയാൽ ദൈവജനത്തിനു എതിരാളികളിൽ നിന്നു വിടുതലും സ്വർഗീയ വചനത്തിനു പ്രചാരവും ഉണ്ടാകുന്നു. ദുഷ്ടമനുഷ‍്യർ പിശാചിന്റെ കൈകളിലെ ആയുധങ്ങളായി സുവിശേഷത്തിന്റെ വ‍്യാപനത്തിനെതിരെ സർക്കാർ തലത്തിൽ വരെ നീക്കങ്ങൾ ഉണ്ടാക്കും. അതിനാൽ വചനം ശുശ്രൂഷിക്കുന്ന ദൈവദാസന്മാർക്കു പ്രാർഥനാപിൻബലം വേണം. പണത്തിനോ തന്ത്രങ്ങൾക്കോ പദ്ധതികൾക്കോ ഉന്നതമായ മധ‍്യസ്ഥപ്രാർഥനയ്ക്കു പകരമാകാൻ പറ്റില്ല. പ്രവർത്തനങ്ങൾ ചെന്നെത്തിയിട്ടില്ലാത്ത ഇടങ്ങളിലും സുവിശേഷം കടന്നുചെല്ലേണ്ടതിനു സഭ ഉണർന്നു പ്രാർഥിക്കണം. തടസ്സങ്ങൾ അതിശയകരമായ ദൈവപ്രവൃത്തികളാൽ നീങ്ങിക്കിട്ടും.
ദൈവദാസന്മാർക്കായി പ്രാർഥിക്കാനുള്ള വെളിപ്പാട് ഏറ്റെടുത്തു സഭ വേഗത്തിൽ പ്രതികരിക്കണം. ചില കാലങ്ങളായി ഇത് സഭ അവഗണിച്ചിരിക്കുകയാണ്. അടിസ്ഥാനസത‍്യങ്ങളെ അവഗണിക്കുന്നത് അപകടം വിളിച്ചുവരുത്തും. എല്ലാ നിരയിലുമുള്ള നേതൃത്വത്തിനു പ്രാർഥന അനിവാര‍്യമായിരിക്കയാൽ അഭിഷിക്തരായ പ്രാർഥനാവീരന്മാർ ദിനംതോറും ആത്മികയുദ്ധത്തിലെ വിജയത്തിനായി പോരാടാം.